News Today

« »

Monday, July 25, 2011

ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍



ഈഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ എണ്ണം ഏകദേശം 6.93 ബില്ല്യന്‍. 693 കോടി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടേതാണ് ഈ കണക്ക്. ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ വര്‍ഷവും ഓര്‍മിപ്പിക്കുന്ന ഒരു ദിനമുണ്ട്, വേള്‍ഡ് പോപ്പുലേഷന്‍ ഡേ, ലോക ജനസംഖ്യാ ദിനം. ജൂലൈ 11. വര്‍ധിച്ചു വരുന്ന ലോക ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചു ലോകം മുഴുവന്‍ ബോധവത്കരണം നടത്താനാണു ജൂലൈ പതിനൊന്നു വേള്‍ഡ് പോപ്പുലേഷന്‍ ഡേ ആയി ആചരിക്കുന്നത്.

1989മുതലാണു യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ഗവേണിങ് ബോഡി ജൂലൈ പതിനൊന്നു ജനസംഖ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആ ദിവസം തന്നെ ജനസംഖ്യാ ദിനമാക്കിയതിന്‍റെ പിന്നിലും ഒരു കാരണമുണ്ട്. 1987 ജൂലൈ പതിനൊന്നിനായിരുന്നു ലോകജനസംഖ്യ 500 കോടി തികഞ്ഞത്. അതുകൊണ്ടു തന്നെ ജനസംഖ്യക്കായി ഒരു ദിനമെന്ന ആശയം ഉദിച്ചപ്പോള്‍ ജൂലൈ പതിനൊന്നു തന്നെ അതിനായി തീരുമാനിക്കുകയായിരുന്നു.

ജനസംഖ്യയില്‍ നിരന്തരമായ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതു ബുബോണിക്ക് പ്ലേഗിനും, ഗ്രെയ്റ്റ് ഫാമിനും, 1350ലെ ഹണ്ട്രഡ് ഇയര്‍ വാറിനും ശേഷമാണ്. അന്നു മുന്നൂറു മില്ല്യന്‍ മാത്രമായിരുന്നു ലോകജനസംഖ്യ. ഇപ്പോഴത്തെ കണക്കുപ്രകാരം 2050 ആകുമ്പോഴേക്കും ലോകത്തിലെ ജനസംഖ്യ എഴുനൂറ്റമ്പതു കോടിക്കും ആയിരം കോടിക്കും ഇടയിലാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോകജനസംഖ്യയിലെ അറുപതു ശതമാനം ഏഷ്യയിലാണ്. ജനസംഖ്യാ വര്‍ധനവിന്‍റെ കാര്യത്തില്‍ കാര്യമായ പങ്കു വഹിക്കുന്ന രണ്ടു രാജ്യങ്ങളാണു ചൈനയും ഇന്ത്യയും. ലോകജനസംഖ്യയുടെ മുപ്പത്തേഴു ശതമാനം ഈ രണ്ടു രാജ്യങ്ങളിലാണ്.

സെന്‍സസ് തുടക്കം ഈജിപ്തില്‍

ലോകത്തിലെ ആദ്യ സെന്‍സസ് നടന്നത് ഈജിപ്റ്റില്‍. ഇന്നത്തെ പോലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടാനായിരുന്നില്ല ഈ കണക്കെടുപ്പ്. ലക്ഷ്യം മറ്റൊന്നായിരുന്നു. നികുതി പിരിക്കുന്നതിനും സൈന്യത്തില്‍ ആളെ ചേര്‍ക്കുന്നതിനുമുള്ള ഫിറ്റ്നെസ് ഉള്ളവര്‍ എത്രപേരുണ്ടെന്ന് അറിയാനായിരുന്നു ആദ്യ സെന്‍സസ്. ഇന്നത്തെ സെന്‍സസിന്‍റെ രൂപവും ഭാവവും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, ആദ്യ സെന്‍സസ് നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് ഫറവോ ചക്രവര്‍ത്തിമാരുടെ ഭരണ കാലത്ത്. ഫറവോ കാലത്തെ ക്ഷേത്രങ്ങളില്‍ നിന്നു കണ്ടെത്തിയ രേഖകള്‍ അനുസരിച്ച് ഈജിപ്റ്റിലെ ആദ്യ സെന്‍സസ് നടന്നതു ബിസി 3340 നും ബിസി 3050നും ഇടയില്‍. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ രൂപത്തിന് അത്രയും പഴക്കമുണ്ടെന്നു ചുരുക്കം.

വീട്ടുവാതില്‍ക്കല്‍ അധ്യാപകരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഇന്ത്യയിലെ ആദ്യ രൂപത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1872ലായിരുന്നു ആദ്യ സെന്‍സസ്. പിന്നീടു റിപ്പണ്‍ പ്രഭുവിന്‍റെ നേതൃത്വത്തില്‍ 1881മുതലാണു റെഗുലര്‍ സെന്‍സസിന്‍റെ ആരംഭം. അന്നു മുതല്‍ പത്തു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നു. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ സെന്‍സസ് . 1948 സെന്‍സസ് ഒഫ് ഇന്ത്യ ആക്റ്റ് പ്രകാരം സെന്‍ട്രല്‍ ഗവണ്‍മെന്‍റിന് സെന്‍സസ് വര്‍ക്കിനായി ഇന്ത്യയിലെ ഏതു പൗരന്‍റേയും സേവനം ആവശ്യപ്പെടാവുന്നതാണ്. അതു മാത്രമല്ല, സെന്‍സസ് ക്വസ്റ്റ്യനയറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നതു പിഴ ലഭിക്കാവുന്ന കുറ്റവു മാണ്.

ഇന്ത്യയില്‍ എത്ര ജനങ്ങള്‍

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ നൂറ്റിയിരുപത്തൊന്നു കോടിയിലേറെ. കൃത്യമായി 1,21,01,93,422.

പുരുഷന്മാര്‍- 62,37,24,248.

സ്ത്രീകള്‍ - 58,64, 69,174. 
കടപ്പാട് :മെട്രോ വാര്‍ത്ത ദിനപ്പത്രം 

0 comments :

Post a Comment