News Today

« »

Thursday, January 26, 2012

വിശപ്പിന്റെ പ്രവര്‍ത്തനം



സ്വയം
ഭക്ഷിക്കുവാനല്ലാതെ മറ്റൊരു ജീവിയെ കൊല്ലുകയും വിശപ്പില്ലാതെ
ഭക്ഷിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യന്‍ മാത്രമേ ഉള്ളൂവെന്ന് പണ്ട്
വാള്‍ട്ടര്‍ തൊറോ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ വിശപ്പ്
എന്താണെന്നുള്ളതിന്റെ ശരിയായ നിര്‍വ്വചനം ഇന്നുവരെ നല്‍കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ലോകത്തില്‍ ഇന്നുള്ള ജനങ്ങളില്‍ 60
ശതമാനത്തിലധികം പേരും ആവശ്യത്തില്‍ അധികം മേദസ്സുള്ളവരാണ്. മറ്റൊരു
തരത്തില്‍ പറഞ്ഞാല്‍ ഇന്നു കണ്ടുവരുന്ന രോഗങ്ങളില്‍ പരമപ്രധാനമായ ഒന്നാണ്
അമിതവണ്ണം. വളരെയധികം മോശമായ സാമ്പത്തികനിലവാരമുള്ള കേരളത്തില്‍പോലും ഇതാണു
സ്ഥിതി. ആവശ്യത്തി ലധികം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ഈ സ്ഥി തിവിശേഷം
ഉണ്ടാവുകയുള്ളൂ. നാം വിശപ്പില്ലാ ത്തപ്പോള്‍ എത്രമാത്രം ഭക്ഷണം
കഴിക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

വിശപ്പ്
എന്ന് നാം സാധാരണ വിളിക്കുന്ന പ്രതിഭാസത്തിനു മൂന്നു പ്രധാന
ഘടകങ്ങളാണുള്ളത്. നമ്മളെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാ
സംവിധാനങ്ങളും ഇതില്‍ പെടും. രുചി , വിശപ്പുകൊണ്ടുണ്ടാ കുന്ന സംവേദം അഥവാ
വേദന , വിശപ്പിന്റെ പ്രവര്‍ത്തനം എന്നിവയാണ് ഈ ഘടകങ്ങള്‍.

രുചി

രുചി,
ചില പ്രത്യേക ഭക്ഷണങ്ങളോടു തോന്നുന്ന അഭിനിവേശമാണ്. ഇത് മുമ്പുണ്ടായ
അറിവിന്റെ അഥവാ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു
വരുന്നതാണ്. കാനണിന്റെ ഭാഷയില്‍ ഈ അറിവാണ് ഭക്ഷണത്തെ സംബന്ധിച്ചുള്ള
നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ നിദാനം. ഇവയാണ് ദഹനവ്യവസ്ഥിതിയിലെ പ്രതികരണ
പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും. നമുക്കു പ്രിയപ്പെട്ട
ഭക്ഷണവസ്തുക്കളുടെ കാഴ്ചയോ മണമോ സ്വാദോ മാത്രം കൊണ്ടു നമ്മുടെ
ഉമിനീര്‍ഗ്രന്ഥികളും ആമാശയവും ധാരാളം ദഹനസ്രവങ്ങള്‍ സൃഷ്ടിക്കും.
നമുക്കിഷ്ടമല്ലാത്ത ഭക്ഷണവസ്തുക്കള്‍ക്ക് ഇതിന്നു കഴിവില്ല എന്നും
ഓര്‍ക്കേണ്ടതുണ്ട്.

അമിതമേദസ്സിന്റെ കാരണം, ഇഷ്ടഭോജനത്തോടുള്ള
ആവേശവും അത്തരം ഭക്ഷണങ്ങള്‍ അധികം കഴിക്കാനുള്ള വ്യഗ്രതയും ആണ്.
അതുകൊണ്ടാണ് അമിത മേദസ്സ് മാനസിക പ്രശ്‌നം ആണ് എന്നു പറയുന്നത്. രുചി
നമുക്കു പരിചയം കൊണ്ടുണ്ടാകുന്ന ഒരു സിദ്ധി ആണെങ്കിലും, പാരമ്പര്യത്തിനും
ഇതില്‍ സ്വാധീനം ഉണ്ടെന്നു പറയാതെ തരമില്ല. ഉദാഹരണത്തിന് സിംഹങ്ങള്‍
തക്കാളി ഭക്ഷിക്കുകയില്ല, കുരങ്ങുകള്‍ മാംസം കഴിക്കുകയില്ല. തക്കാളി
സിംഹത്തിനും മാംസം കുരങ്ങിനും രുചിക്കുകയില്ല എന്നര്‍ത്ഥം.

രുചിയും
ഭക്ഷണം കഴിക്കുന്നതിന്റെ നിയന്ത്രണവും എങ്ങനെ
ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെപ്പറ്റി പല ഊഹങ്ങളും
നിലവിലുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഈ
രംഗത്ത് സുപ്രധാനമായ ഗവേഷണങ്ങള്‍ നടത്തിയത് ആള്‍ ഇന്ത്യ
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡീന്‍ ആയിരുന്ന ഡോ.ബി.കെ.
ആനന്ദും അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഫിസിയോളജി
പ്രൊഫസറായിരുന്ന ഡോ. ബ്രോബെക്കും ആയിരുന്നു. ഈ രണ്ടു
ശാസ്ത്രജ്ഞന്മാരുമായി അടുത്തു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചുവെന്നത് ഒരു
ഭാഗ്യമായി ഞാന്‍ കരുതുന്നു. വിശപ്പിനെയും ഭക്ഷണം കഴിക്കുന്നതിനെയും
നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസില്‍ ഉള്ള രണ്ട് ന്യൂക്ലിയര്‍
ഗ്രൂപ്പുകളാണ്.


 


വിശപ്പില്ലാത്തതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതു കാരണം
മരണമടഞ്ഞെന്നും വരാം. ഓരോ തരം ഭക്ഷണത്തേയും (ഉദാ: സോഡിയം ക്ലോറൈഡ് അഥവാ
ഉപ്പ്, ഗ്ലൂക്കോസ് മുതലായവ) ദാഹത്തേയും മറ്റും നിയന്ത്രിക്കുന്ന
കേന്ദ്രങ്ങള്‍ ഹൈപ്പോതലാമസിലുണ്ട്.

പശു മേയുന്ന പുല്‍ത്തകിടിയില്‍
ഉപ്പിന്റെ കട്ട വെച്ചാല്‍, രക്തത്തിലെ ഉപ്പിന്റെ അളവു കുറയുന്ന സമയത്തു
മാത്രമേ പശു ഉപ്പുകട്ടയില്‍ നക്കുകയുള്ളൂ. അങ്ങിനെ വിവിധതരത്തിലുള്ള
ഭക്ഷണങ്ങളുടെ കുറവു സ്വയം അറിയുവാനും അതനുസരിച്ചു ഭക്ഷണവസ്തുക്കളുടെ അളവു
കൂട്ടാനും കുറയ്ക്കുവാനും പല ജന്തുക്കള്‍ക്കും കഴിവുണ്ട്. എന്നാല്‍
മേറ്റ്ല്ലാ കാര്യങ്ങളിലും ഏറ്റവും 'കഴിവ്' കൂടിയ
മനുഷ്യനിലെത്തിയതോടുകൂടിയാണ് ഈ പ്രത്യേകസിദ്ധി നഷ്ടമാവുകയാണുണ്ടായത്.
'വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും, വിശിഷ്ട ഭോജ്യങ്ങള്‍
കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്നു പറയുന്നതുപോലെ ഇഷ്ടമുള്ള വിഭവങ്ങള്‍
കൊതിമൂത്ത് ആവശ്യത്തിലധികം കഴിച്ചുതുടങ്ങിയതോടെ, മൗലികാവശ്യങ്ങളെ
മനസ്സിലാക്കാന്‍ ഉള്ള സിദ്ധി നമ്മുടെ മസ്തിഷ്‌കത്തിലെ ഉന്നത
സിരാകേന്ദ്രങ്ങള്‍ക്ക് നഷ്ടമായി.

ഇന്‍സ്റ്റന്റ് ഫുഡ് വന്നപ്പോള്‍
ഭക്ഷണം പാകം ചെയ്യാനുള്ള കഴിവു നമുക്കു നഷ്ടപ്പെട്ടതു പോലെ. പാചകം,
വിശ്വോത്തരമായ ഒരു കലയായി മാറിയതിനു കാരണം മനുഷ്യന്റെ അനാവശ്യമായ
ആഗ്രഹങ്ങളാണ്. അതുകൊണ്ടാണ് മാരകമായ കോഴിയിറച്ചിയും ഭ്രാന്തിപ്പശു മാംസവും
അമോണിയ ചേര്‍ത്ത മത്സ്യവും അജിനോ മോട്ടോ ചേര്‍ത്ത ചൈനീസ് വിഭവങ്ങളും
പശുക്കുട്ടിക്ക് പ്രകൃതി കരുതിവെച്ച പാലും എല്ലാം ഭക്ഷിച്ചു നാം
ദുരന്തങ്ങള്‍ വിലകൊടുത്തു വാങ്ങുന്നത്.

അതുകൊണ്ടു തന്നെയാണ്
നമ്മുടെ പാരമ്പര്യം നമ്മളോട് ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക, ഒരിക്കലും
ഭക്ഷിക്കുവാന്‍ വേണ്ടി ജീവിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കുന്നത്. പണ്ട്
ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരം, വിദ്യാര്‍ത്ഥിയായ ഒരു ബ്രഹ്മചാരിക്കു
ഭക്ഷണത്തോടൊപ്പം കാഞ്ഞിരം അരച്ച ചമ്മന്തിയും നല്‍കി. ''എന്താ ഇതിന് ഒരു
കയ്പ്'' എന്ന് വിദ്യാര്‍ത്ഥി പറഞ്ഞാല്‍ അന്നു പഠിപ്പു നിര്‍ത്തണമെന്നും
ശങ്കരന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രെ. പഠനത്തേക്കാളുപരി ഭക്ഷണത്തില്‍
ശ്രദ്ധ വന്നാല്‍, പഠിപ്പുനിര്‍ത്തണമെ ന്നു സാരം. ഇന്ന് നാം പഠിപ്പിന്നു
പാരിതോഷികമായി കുട്ടികള്‍ക്ക് മക്‌ഡോണാള്‍ഡ് വിഭവങ്ങളും കോളകളും ആണല്ലോ
നല്‍കുന്നത്.

വിശപ്പിന്റെ സംവേദനങ്ങള്‍

വിശപ്പിന്റെ
നാഡീപരമായ കാര്യങ്ങളാണ് ഇതൊക്കെ. എന്നാല്‍ നമ്മളുടെ ഭക്ഷണചര്യയെ
നിയന്ത്രിക്കുന്നത് ഈ ഫിസിയോളജി പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. അവയെ
നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങള്‍ സാമുദായികവും ആചാരക്രമമനുസരിച്ചുള്ളതും
ആയ സാഹചര്യങ്ങളാണ്. കാനണ്‍ ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വേഗസ്
ഞരമ്പുകള്‍ വേര്‍പ്പെടുത്തുന്നതുകൊണ്ടോ, ഇന്‍സുലിന്‍ നല്‍കി രക്തത്തിലെ
പഞ്ചസാരയുടെ അളവു കുറച്ചതുകൊണ്ടോ, വിശപ്പിന്റെ വേദന ഉണ്ടാകുന്നില്ല. നേരെ
മറിച്ച്, ആമാശയത്തില്‍ ഭക്ഷണമൊന്നുമില്ലാതെ, മുഴുവനായി ഒഴിഞ്ഞ സമയത്താണ്
ഇത്തരം വേദന പ്രത്യക്ഷപ്പെടുന്നത്.


 


0 comments :

Post a Comment